ഒന്നുമില്ലായ്മയിലേക്കുള്ള പെണ്കല്യാണങ്ങള്
എസ്. ശാരദക്കുട്ടി - (മാതൃഭൂമി ആഴ്ചപ്പതിപ്പ് സപ്തംബര്‍ 6, 2012)
രക്ഷിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ട് പണ്ടൊരു പെണ്‍കുട്ടിയെ കുറുക്കന് ഭക്ഷിച്ച കഥ കേട്ടിട്ടുണ്ട്. ലിറ്റില്‍ റെഡ് റൈഡിങ് ഹുഡ്ഡിന്റെ കഥ. കഥയില്‍ പെണ്‍കുട്ടിയെ മാത്രമല്ല, മുത്തശ്ശിയെയും കുറുക്കന് വിഴുങ്ങുകയാണ്. കുഞ്ഞിനെ കുറുക്കന് പിടിച്ചോട്ടേ എന്ന് ഒരു രക്ഷിതാവും ആഗ്രഹിക്കുന്നില്ല. പക്ഷേ, രക്ഷിതാവിന്റെ മുഖംമൂടിയണിഞ്ഞുവരുന്ന കുറുക്കനെ തിരിച്ചറിയാനുള്ള വിവേകം മുതിര്‍ന്നവരില്‍ ഉണ്ടാകണം. ജീവിതത്തെക്കുറിച്ച് സുന്ദരസ്വപ്നങ്ങള്‍ കാണുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യയിലേക്കും മറ്റ് അപകടങ്ങളിലേക്കും ചെന്നുവീഴുമ്പോള്‍ രക്ഷിതാക്കള്‍ ഈ നാടോടിക്കഥയിലെ മുത്തശ്ശിയെ ഓര്‍ക്കേണ്ടതുണ്ട്.
ജീവിതം എന്താണെന്നറിയുന്നതിനു മുന്‍പ്, എന്റെ വിദ്യാര്‍ഥിനി മഞ്ജു തൂങ്ങിമരിച്ചു. ഒരു ദിവസം രാവിലെ പത്രം തുറന്നപ്പോള്‍ ചരമക്കോളത്തില്‍ അവളുടെ പടം! കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസം ആയില്ലല്ലോ ദൈവമേ! ഞാന്‍ വിറയ്ക്കുകയായിരുന്നു. രണ്ടാംവര്‍ഷ ഡിഗ്രി ക്ലാസില്‍ പഠിക്കുമ്പോഴാണ് അവള് കല്യാണം ക്ഷണിക്കാനായി ഡിപ്പാര്‍ട്ട്മെന്റിലേക്ക് കയറിവന്നത്. 'ടീച്ചര്‍ വരാതിരിക്കരുത്.' അവള് എന്റെ കൈയില്‍ മുറുകെ പിടിച്ചു. മഴവില്ലുകള്‍ അവള് സ്വപ്നംകണ്ടുതുടങ്ങിയിരുന്നു. 'കല്യാണം കഴിഞ്ഞാലും പഠനം തുടരണം, പഠിച്ച് ജോലിയൊക്കെ കിട്ടി സ്വന്തമായി ഒരു വരുമാനമൊക്കെ ആയിട്ടുപോരായിരുന്നോ?' എന്റെ പതിവ് ആധി ഞാന്‍ ഒളിപ്പിച്ചുവെച്ചില്ല. 'ഈ പെണ്‍കുട്ടികള്‍ എങ്ങോട്ടാണ് വളരുന്നതെന്ന് അവര്‍ അറിയുന്നില്ല.' എന്‍.എസ്. മാധവന്റെ കഥയിലെ വാചകം മനസ്സില്‍ തേട്ടിവന്നു... 'എന്റെ മകള്‍ ഒരു സ്ത്രീ' എന്ന കഥയിലെ അച്ഛന്, മകള്‍ പെണ്ണാകുന്നതിനെ ഭയക്കുന്നു.
രക്തവും മാംസവും നല്കി നമ്മള് വളര്‍ത്തിയെടുത്ത കുഞ്ഞ്, പൊക്കിള്‍ക്കൊടി മുറിച്ചുകളഞ്ഞിട്ടും നമ്മുടെയുള്ളില്നിന്ന് മുറിച്ചുകളയാന്‍ ആകാതെ നമ്മള് വളര്‍ത്തുന്ന കുഞ്ഞ്, നമ്മുടെയൊക്കെ ശ്രദ്ധക്കുറവുകൊണ്ട് കണ്മുന്നില്ത്തന്നെ മരിച്ചുവീഴുന്നത് കാണേണ്ടിവരിക... ഒരിക്കലും ആര്‍ക്കും തോല്പിക്കാന് കഴിയാത്തതായിരുന്നു അവളുടെ ഊര്‍ജം എന്ന എന്റെ വിശ്വാസത്തെയാണ് അവള് ഒരു കയറിന്‍തുമ്പില്‍ ഒടുക്കിക്കളഞ്ഞത്.
കേട്ട കഥ ഇതായിരുന്നു: ചെറിയ വരുമാനക്കാരനായ അച്ഛന് വളരെ കഷ്ടപ്പെട്ടിട്ടാണ് അവളുടെ വിവാഹം നടത്തിയത്. വിവാഹശേഷമുള്ള അടുക്കളകാണല്‍ ഒരു ചടങ്ങാണ്. അതു വൈകിയാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അപമാനമാണ്. പണത്തിനു പ്രയാസം ഉണ്ടായിരുന്നെങ്കിലും ചടങ്ങുകള്‍ തെറ്റിക്കൂടാ. അവളെ ആ വീട്ടില്‍ച്ചെന്ന് കാണാന്‍ അവളുടെ അമ്മയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കാരണം, ചടങ്ങുപ്രകാരമുള്ള അടുക്കളകാണല്‍ ഇതുവരെ നടന്നിട്ടില്ല. അവളുടെ ഭര്‍ത്തൃവീട്ടില്‍ ഒരു മരണം നടന്നാല്‍പ്പോലും തനിക്ക് അവിടെ പോകാന്‍ കഴിയില്ല എന്ന് ആ അമ്മ സങ്കടത്തോടെ പലരോടും പറയാറുണ്ടായിരുന്നു... 'എന്റെ കുഞ്ഞവിടെ സഹിക്കുന്ന അപമാനം ഓര്‍ത്ത് എന്റെ ചങ്ക് പൊട്ടുന്നു. ഞാന്‍ എത്ര ശ്രമിച്ചിട്ടും അതിനുള്ള നിവൃത്തിയുണ്ടാകുന്നില്ല.' അലമാരയോ വീട്ടുപകരണങ്ങളോ സ്വര്‍ണമോ ഫ്രിഡ്ജോ വാഷിങ് മെഷീനോ പെണ്‍വീട്ടുകാരുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് എന്തും കൊണ്ടുചെല്ലാം. പക്ഷേ, എന്തെങ്കിലും ഒന്ന് കൊണ്ടുചെന്നേ പറ്റൂ. മോള് ഇടയ്ക്കിടെ വിളിക്കുമ്പോള്‍ വിഷമത്തോടെ പറയുന്നു, 'ചേട്ടന്റെ ഭാര്യയ്ക്ക് അവരുടെ വീട്ടില്‍നിന്ന് ഫ്രിഡ്ജാണ് കൊടുത്തത്.' അമ്മ തീ വിഴുങ്ങുന്നു. ഞാന്‍ ഒരു അലമാരിയെങ്കിലും കൊടുക്കേണ്ടേ?
ദിവസങ്ങള്‍ വൈകിയെങ്കിലും ഒടുവില്‍ അടുക്കളകാണലിനു ചെന്നപ്പോള്‍ അവരും കൊണ്ടുചെന്നു ഒരലമാര. മഞ്ജു അവിടെയെല്ലാം അഭിമാനത്തോടെ ഓടിനടന്നു. പക്ഷേ, പിറ്റേന്നു രാവിലെയാണ് അവള് തൂങ്ങിമരിച്ചത്. ദുഃഖിതയായ ആ അമ്മ വിളര്‍ത്ത് നിറംകെട്ട് അവിടെ ഒരു മൂലയില്‍ കൂനിക്കൂടിയിരുപ്പുണ്ട്. ഞങ്ങളെ കണ്ടതും അവര്‍ അലറിവിളിക്കുന്നു, 'ടീച്ചറേ, നമ്മുടെ കുഞ്ഞു പോയി.' അവരുടെയടുത്തേക്കു ചെല്ലാനുള്ള ധൈര്യം സംഭരിച്ചെടുത്തു. അവര്‍ പതിയേ തന്നോടുതന്നെ എന്തെല്ലാമോ പുലമ്പുന്നു. ഇടയ്ക്കിടെ ഞെട്ടിവിറയ്ക്കുകയും മുഖം വക്രിക്കുകയും ശരീരം ഏങ്കോണിച്ചുപോയതുപോലെ പുളയുകയും ചെയ്യുന്നു. 'ഇതിനാണോ മോളേ, അമ്മ ഇത്ര കഷ്ടപ്പെട്ടത്?' അവസാനം കാണുമ്പോഴും അവളില്‍ ധൈര്യത്തിന്റെ അവശിഷ്ടങ്ങളായിരുന്നുവല്ലോ താന്‍ കണ്ടത് എന്ന് അമ്മ ഓര്‍മിച്ചെടുത്തു... അവരുടെ മെലിഞ്ഞ് എല്ലുന്തിയ കൈകള്‍ക്കുള്ളില്‍ എന്റെ വിരലുകള്‍ നുറുങ്ങിപ്പോയി. ഒരു ജീവിതകാലത്തെ മുഴുവന്‍ അധ്വാനത്തിന്റെയും കഷ്ടപ്പാടുകളുടെയും ഗന്ധം അവരുടെ ദേഹത്തുണ്ടായിരുന്നു. അവരെ എന്തു പറഞ്ഞ് സമാധാനിപ്പിക്കും? ഞാന്‍ പഠിച്ച ഭാഷ എന്നെ കൈവിട്ടുപോയിരുന്നു... എന്തായിരുന്നിരിക്കും അന്നു രാത്രി അവളെ തളര്‍ത്തിയ സംഭവം? അപ്പോള്‍ തലേന്ന് അവള് കാണിച്ച തിടുക്കവും ഉത്സാഹവും ഒരു നാട്യം മാത്രമായിരുന്നുവോ? ഇതുകൊണ്ടും തന്റെ അമ്മയ്ക്കും അച്ഛനും സൈ്വരം കിട്ടാന്‍ പോകുന്നില്ല എന്നായിരിക്കുമോ അവളെ ആ ചെറിയകാലത്തെ ജീവിതം പഠിപ്പിച്ചത്? വിവാഹം കഴിച്ചുവിട്ടിട്ടും മകളുടെ നില ഭദ്രമാക്കാനും ചടങ്ങുകള്‍ തികയ്ക്കാനും കഴിയാതെ നെഞ്ചുപിടഞ്ഞ് ജീവിക്കുന്ന എത്രയോ അച്ഛനമ്മമാര്‍! കല്പറ്റ നാരായണന് ഒരിക്കല്‍ ചോദിച്ചതുപോലെ എല്ലാം എപ്പോഴും തികയണം എന്ന് എന്തിനാണ് ഒരു വാശി? ചിലതെല്ലാം തികയാതെയും മനുഷ്യന് ജീവിച്ചുകൂടേ?
പല വീടുകളില്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നവളാണ് സിന്ധു. സിന്ധുവിന് രണ്ടു പെണ്മക്കളാണ്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. അഞ്ചു പവനും ഇരുപത്തയ്യായിരം രൂപയും എന്ന വ്യവസ്ഥ അവള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരു മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന മകളുടെ കല്യാണം തീരുമാനിച്ചതോടെ വരന്റെ വീട്ടുകാര്‍ പെണ്ണിനെ പണിക്കു വിടണ്ട എന്ന് ഉത്തരവിറക്കി. അവളുടെ വരുമാനം ചെറുതെങ്കിലും വീടിന് ആശ്വാസമായിരുന്നു. മകള്‍ക്ക് വീടിനെ സഹായിക്കുന്നതില്‍ പങ്കാളിയാകുന്നു എന്ന അഭിമാനവും ഉണ്ടായിരുന്നു. പക്ഷേ, പ്രതിശ്രുതവരന്റെ ഉത്തരവ് അലംഘനീയമാണ്. വിവാഹം കഴിഞ്ഞു. ഇപ്പോള്‍ അവള് അഞ്ചു മാസം ഗര്‍ഭിണിയുമാണ്. അവളെ പ്രസവത്തിനു വിളിക്കാന്‍ പോകണം. അടുക്കളകാണല്‍ മാത്രമല്ല, വയറുകാണലും ഒരു ചടങ്ങാണ്. അഞ്ചാംമാസത്തില്‍ അഞ്ചുകൂട്ടം പലഹാരങ്ങള്‍ വേണം. അതു നടക്കാത്തതുകൊണ്ട് ആ വീട്ടില്‍ അമ്മയ്ക്കു കയറാനാവില്ല. മകളെ ഡോക്ടറെ കാണിക്കേണ്ട ദിവസം അമ്മ ഗെയ്റ്റിനു പുറത്ത് അല്പം മാറി വഴിയില്‍ കാത്തുനില്ക്കും. തിരിയെ അവിടെത്തന്നെ കൊണ്ടുചെന്നാക്കി മടങ്ങും. അമ്മയെ തന്റെ വീട്ടില്‍ കൊണ്ടുചെന്ന് അല്പം വെള്ളം കൊടുത്ത് പറഞ്ഞയയ്ക്കാന് കഴിയുന്നില്ലല്ലോ എന്ന വേദന മകള്‍ക്ക്. 'സാരമില്ല മോളേ, അമ്മ ഉടനെ വരാം' എന്ന് അമ്മ അവളെ സമാധാനിപ്പിക്കുന്നു. കല്യാണം കഴിഞ്ഞതിന്റെ കടങ്ങള്‍ ഇനിയും വീട്ടിത്തീര്‍ന്നിട്ടില്ല. അതൊന്നും ഈ ജന്മം വീട്ടാനാകുമെന്ന പ്രതീക്ഷയും സിന്ധുവിനില്ല. എങ്കിലും വയറുകാണാന്‍ വെറുംകൈയോടെ പോകാന്‍ കഴിയില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആധികള്‍ ഒടുങ്ങുന്നില്ല. ഇനി അവളുടെ പ്രസവം വരുന്നു. അതിന്റെ ചെലവുകള്‍ മുഴുവന്‍ വഹിക്കേണ്ടത് പെണ്‍വീട്ടുകാരാണ്. അടുക്കളകാണല്‍, വയറുകാണല്‍, പ്രസവം, പേരിടീല്‍ ഇങ്ങനെ ചടങ്ങുകള്‍ നീളുന്നു... അവ ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്കുതന്നെ കാരണമായേക്കാം. വരന്റെ വീടിന്റെ സംതൃപ്തിയാണ് ലക്ഷ്യം. അതിന്റെ അതിരുകള്‍ എവിടെവരെ നീളും?
മനുഷ്യന്റെ ജീവനെടുക്കുന്ന തലത്തിലേക്കാണ് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളരുന്നത്. ഒരു സാമൂഹികക്രമം നിലനിര്‍ത്താനുള്ള വ്യവസ്ഥ എന്നതിനപ്പുറത്തേക്കു വളര്‍ന്ന് നിസ്സഹായരെ ഇട്ടുനീറ്റാനുള്ള ചൂളയായി വിവാഹവും അതിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളും മാറുകയാണ്. പണമുള്ള രക്ഷിതാക്കള്‍ വെറും ആര്‍ഭാടത്തിനുവേണ്ടി തുടങ്ങിവെക്കുന്ന ശീലങ്ങള്‍ പാവങ്ങളുടെ ഇടയിലേക്ക് ആചാരമായും അഭിമാനപ്രശ്നമായും പടരുന്നു. തലമുറകളായി ആവര്ത്തിക്കപ്പെടുന്നതെല്ലാം ഇങ്ങനെയൊക്കെത്തന്നെയാണ് തുടരേണ്ടത് എന്ന് ഉറപ്പിക്കപ്പെടുന്നു. മകളുടെ ചടങ്ങുകള്‍ ഒപ്പിക്കാന്‍ പാടുപെടുന്ന അമ്മതന്നെയാണ് മകന്റെ ഭാര്യവീട്ടില്‍നിന്ന് ഇതെല്ലാം തിരിയെ കിട്ടാന്‍ മോഹിക്കുകയും ചെയ്യുന്നത്... ഓരോ വീട്ടിലും ഏതെങ്കിലും ഒരു പെണ്‍കുട്ടി ആകാശത്തിനും ഭൂമിക്കുമിടയില്‍ ഞാന്നുകിടക്കുകയാണ്. ഇത്ര അനായാസം അവരുടെ മേല്‍ പതിയാന്‍ 'വിധി'യെ അനുവദിച്ചുകൂടാ.
മകള്‍ സ്ത്രീ ആകുന്നതിനെ ഓരോ രക്ഷിതാവും ഭയന്നുതുടങ്ങുന്ന സാഹചര്യം ഇതൊക്കെയാണ്.
സ്വന്തം മകളെ വയസ്സറിയിക്കുന്നതില്നിന്നും അകറ്റിനിര്‍ത്തിയ ഒരമ്മയുടെ കഥ സ്പാനിഷ് സംവിധായകനായ ലൂയി ബുനുവേല്‍ എഴുതിയിട്ടുണ്ട്. 'ഒരു സഭ്യമായ കഥ.' രാത്രിയും പകലും അമ്മ മകളെ കാത്തുസൂക്ഷിച്ചു. പ്രായപൂര്‍ത്തിയായാല്‍ അവളുടെ നിഷ്കളങ്കത നഷ്ടപ്പെടുമോ എന്ന് അമ്മ ഭയന്നു. ലോകത്തിന്റെ കുരുക്കുകള്ക്കെതിരേ അമ്മ അവള്‍ക്കു ചുറ്റും ജാഗ്രതയുടെ മതിലുകള്‍ തീര്‍ത്തു. പന്ത്രണ്ടാംവയസ്സില്‍ മകളുടെ മുഖം ആദ്യമായി വിളറിയപ്പോള്‍ അമ്മ പരിഭ്രമിച്ചു. ആര്‍ത്തവം ഉണ്ടാകുന്ന ദിവസം അവളുടെ നിഷ്കളങ്കതയ്ക്ക് വിരാമമാകും. അവര്‍ ഒരു ഭ്രാന്തിയെപ്പോലെ തെരുവിലേക്ക് ഓടി. ഒരു ചുവന്ന പൂച്ചെണ്ടുമായി തിരികെ വന്നു. 'നീയിതു വാങ്ങൂ... നീയൊരു പെണ്ണാകാന്‍ തുടങ്ങുകയാണ്,' അവര്‍ പറഞ്ഞു. ആകര്‍ഷകമായ ചുവന്ന പൂക്കള്‍ കണ്ടതോടെ അവളുടെ മനസ്സ് ഇളകുകയും ശ്രദ്ധതെറ്റി അവള് ഋതുവാകാന്‍ മറക്കുകയും ചെയ്തു. അങ്ങനെ ഒട്ടേറെ വര്‍ഷങ്ങളില്‍ കാര്മെന്സീത്ത എന്ന പെണ്‍കുട്ടി പന്ത്രണ്ടു മാസങ്ങളിലും കബളിപ്പിക്കപ്പെട്ടു. ഓരോ മാസവും കൃത്യം പതിമൂന്നാംതീയതി അവളുടെ കണ്ണിനു താഴെ കറുപ്പ് പടരുകയും അമ്മ അവളുടെ കൈയില്‍ ചുവന്ന റോസാപ്പൂക്കള്‍ പിടിപ്പിക്കുകയും ചെയ്തു. നാല്പതു വയസ്സുവരെ ഇങ്ങനെ തുടര്‍ന്നു. ഒടുവില്‍ അവളുടെ കണ്ണിനു താഴെ കറുപ്പ് വീഴാതായി. ആ പതിവ് നിന്നുപോയി. അന്ന് അമ്മ പറഞ്ഞു, 'മകളേ, ഇത് അമ്മ നിനക്കു തരുന്ന അവസാനത്തെ പൂച്ചെണ്ടാണ്. ഇന്നുമുതല്‍ നീ ഒരു പെണ്ണല്ലാതായിരിക്കുന്നു.' മകള്‍ക്ക് ദേഷ്യം വന്നു, അവള് പറഞ്ഞു, 'പക്ഷേ, ഇത്രയും കാലം ഞാന്‍ ഒരു പെണ്ണായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞതേയില്ലല്ലോ.' കാര്‍മെന്റെ ശവകുടീരത്തില്‍ വാടിക്കരിഞ്ഞ വെള്ള പൂച്ചെണ്ടുകളാണ് ആളുകള്‍ അര്‍പ്പിക്കാറുള്ളത്... പെണ്ണാവുക എന്നതിന്റെ സൗഭാഗ്യം അറിയാനുള്ള അവകാശം പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കുന്ന ഒരാചാരത്തെയും വെച്ചുപൊറുപ്പിച്ചുകൂടാ. ഇത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വം ആവശ്യപ്പെടുന്ന സംഗതിയാണ്.
എലിക്കെണിയുടെ സ്വഭാവമുണ്ട് വിവാഹക്കമ്പോളത്തിന്. വല്ലാത്ത ആകര്‍ഷണീയതയുള്ള വസ്തുക്കള്‍ കാട്ടി അത് പ്രലോഭിപ്പിക്കും. അകത്തേക്ക് ഓടിക്കയറിച്ചെന്നാല് പുറത്ത് വാതിലുകള്‍ അടയുന്നു. അകപ്പെട്ടുപോയ എലി അപകടം തിരിച്ചറിഞ്ഞുകഴിയുമ്പോള്‍ പിന്നെ നാലുപാടും നെട്ടോട്ടമാണ്. ഓരോ അഴിയിലും ചെന്ന് തലയടിച്ച് മുട്ടിനോക്കുകയാണ്, രക്ഷാമാര്ഗമുണ്ടോ എന്ന്. ആണിനും പെണ്ണിനും സന്തോഷകരമായി ഒരുമിച്ച് സര്‍ഗാത്മകമായി ജീവിച്ചുപോകാവുന്ന ഒരു മനോഹരസാധ്യതയാക്കി വിവാഹത്തെ മാറ്റിയെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. ആ സാധ്യതയെ അനാചാരങ്ങള്‍ വിഴുങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഇതൊന്നും സാധ്യമല്ല എന്ന് വിവാഹത്തിനു മുന്‍പുതന്നെ പറഞ്ഞുറപ്പിക്കാന്‍ യുവതലമുറയ്ക്കു കഴിയണം. സ്വന്തം നിയമങ്ങള്‍ ചില കാര്യങ്ങളിലെങ്കിലും ഉണ്ടായിരിക്കേണ്ടതുണ്ട്.
അന്ധവിശ്വാസങ്ങള്ക്കെതിരേ നിരന്തരം പോരാടിയിരുന്ന യുക്തിവാദിസംഘങ്ങള് ഇവിടെ ഉണ്ടായിരുന്നു. സാമൂഹികമായി നിലനിന്നിരുന്ന അനാചാരങ്ങള്‍മൂലം അനുഭവപ്പെട്ടിരുന്ന ശ്വാസംമുട്ടലുകള്‍ ലഘൂകരിക്കാനുള്ള കഠിനപരിശ്രമങ്ങള്‍ നത്തിയിരുന്നു, നമ്മുടെ സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങള്‍ ഒരുകാലത്ത്. അവരുടെ പിന്മുറക്കാരായ ഇന്നത്തെ സാമുദായികനേതൃത്വം അധികാരരാഷ്ട്രീയത്തിന്റെ കൊടുക്കല്‍വാങ്ങലുകളില്‍ മാത്രം അഭിരമിച്ചു കഴിയുകയാണ്. വിപ്ലവപാര്ട്ടികളാകട്ടെ, ഇത്തരം സാമുദായികസംഘടനകളുടെ കൂട്ടായ്മകള്‍ മാത്രമായി സ്വയം താഴ്ത്തിക്കെട്ടുകയും ചെയ്തു. സാമുദായികസംഘടനകളുടെ കോണ്‍ഫെഡറേഷനായി വോട്ടുബാങ്കുകള്‍ ഉറപ്പിക്കാന്‍ മുന്നണികള്‍ തത്രപ്പെടുകയാണ്. ഇതിന് ഇടതുവലത് ഭേദമില്ല. ശരിദൂരവും സമദൂരവും എന്നാല്‍ ചതിദൂരങ്ങള്തന്നെ. ഈയവസ്ഥയില്‍ ആരെയും ഭയക്കാനില്ലാത്ത വര്‍ഗീയശക്തികള്‍ സാധുക്കളുടെമേല് അനാചാരങ്ങളുടെ ആഭാസങ്ങള്‍ അടിച്ചേല്പിച്ചുതുടങ്ങി. പണ്ട് മിശ്രവിവാഹത്തെപ്പോലെയുള്ള പുരോഗമനാശയങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന യുവജനതയുടെ കൈയൂക്ക് ഇന്നു സദാചാരഗുണ്ടായിസത്തിനാണ് ഉപയോഗിക്കപ്പെടുന്നത്. പടിയിറക്കപ്പെട്ട പല അനാചാരങ്ങളും വിവാഹപ്പന്തലുകളില്‍ കൊട്ടുംകുരവയുമായി തിരിയെ വരികയാണ്. മണ്ഡപത്തില്‍ വരന് ഇരിക്കുകയും ഇരിക്കുന്ന വരനെ പ്രദക്ഷിണം വെച്ച് മുന്നില്‍ വന്ന് കുനിഞ്ഞുവണങ്ങി വധു പുടവ വാങ്ങുകയും ചെയ്യുന്നു. വധു ചിലപ്പോള്‍ വരനെക്കാള്‍ വിദ്യാഭ്യാസയോഗ്യതയും ഉദ്യോഗപദവിയും ഉള്ളവളാകാം. അല്ലെങ്കില്‍ അവര്‍ നല്ല സുഹൃത്തുക്കളോ സഹപാഠികളോ ആകാം. നാടാകെ സാക്ഷിനില്ക്കെ, ഒരേ പന്തലില്‍ രണ്ടുതരം നീതികള്‍ നടപ്പിലാക്കിക്കൊണ്ട് ജനാധിപത്യവിരുദ്ധതയ്ക്ക് തുടക്കംകുറിക്കുകയാണ്. ഒരൊറ്റ ചടങ്ങുകൊണ്ട് ഒരു വ്യവസ്ഥ ഉറപ്പിക്കപ്പെടുകയാണ്. പന്തലില്‍ നിര്‍ദേശങ്ങള്‍ നല്കുന്ന നാട്ടുപ്രമാണികള്‍ തത്കാലത്തേക്ക് കിട്ടുന്ന ആ അധികാരാവസരത്തെ ആഘോഷിച്ചുകൊണ്ട് നിരുത്തരവാദപരമായി അനാചാരങ്ങളെ ഒന്നൊന്നായി നടപ്പാക്കാന്‍ കാണിക്കുന്ന വ്യഗ്രത അറപ്പുണ്ടാക്കുന്നതാണ്.
ഒരു രാജ്യത്തെ കുട്ടികളുടെ മേല്‍ ഭരണകൂടത്തിനും ചില കടമകളുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാകാതെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ വളരെ ഗൗരവത്തോടെ ഭരണകൂടവും കാണേണ്ടതുണ്ട്. വിവാഹമെന്നാല്‍ വിദ്യാഭ്യാസം ആവശ്യമില്ലാത്തതും വിടുപണി ചെയ്യാനുള്ള കഴിവുമാത്രം ആവശ്യമുള്ളതുമായ ഒരു ലൈസന്‍സ് ആവരുത്. അനാചാരങ്ങള്‍ക്ക് കുടിവെച്ചുവാഴാനുള്ള ഇടമായി കുടുംബങ്ങള്‍ മാറരുത്. വിവാഹം കഴിക്കാന്‍ മിനിമം 'യോഗ്യത' നിശ്ചയിക്കപ്പെടണം. മുടിയുടെ കരുത്തും ഗോതമ്പിന്റെ നിറവും അല്ല, ബൗദ്ധികമായ പ്രായപൂര്‍ത്തിയും സ്വാശ്രയശീലവും സാമ്പത്തികസ്വാശ്രയത്വവുമാണ് വിവാഹത്തിനു സമയമായോ എന്നറിയാന്‍ സൂചകമാകേണ്ടത്. ആണ്കുട്ടികളെപ്പോലെത്തന്നെ സ്വന്തമായി വരുമാനം ഉണ്ടാക്കാനുള്ള പ്രാപ്തി ആയതിനുശേഷം മാത്രമേ പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിക്കൂ എന്ന് ഒരു തീരുമാനം രക്ഷിതാക്കളുടെ ഭാഗത്തുനിന്നുകൂടി ഉണ്ടാകേണ്ടിയിരിക്കുന്നു.
പൊതുവേ കാമ്പസില്‍ ആണ്‍കുട്ടികളെക്കാള്‍ ചുണക്കുട്ടികള്‍ പെണ്കുട്ടികള്തന്നെയാണ്. ദേഹത്തിനു ചുറ്റും ചിറകുകള് മുളച്ചിട്ടുണ്ടെന്നുതോന്നും പരിസരം മറന്നുള്ള ആ ഒഴുകലും പറക്കലും കണ്ടാല്‍. പാടാനും ആടാനും കവിത ചൊല്ലാനും ഊര്‍ജസ്വലരായി ഓടിനടക്കുന്ന ഇവര്‍ വിവാഹശേഷം എവിടെ പോകുന്നു? ഇവരുടെ കഥയും കവിതയും പാട്ടുകളും എവിടെ പോയി മറയുന്നു? ഇവരില്‍നിന്ന് എത്ര പെട്ടെന്നാണ് സമൂഹം ഉത്തരവാദപ്പെട്ട ഒരു സ്ത്രീയെ പ്രതീക്ഷിക്കുന്നത്? ജനിച്ചുവളര്‍ന്ന വീട്ടില്‍നിന്ന് വിവാഹശേഷം ഭര്‍ത്തൃവീട്ടിലേക്കു പോകുന്നതും ചടങ്ങുതന്നെ. ആ വീട് 'അന്യ'വീടുകള്‍പോലെ അവര്‍ക്ക് അരക്ഷിതമാകുന്നതെന്തുകൊണ്ടാണ്? വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടി നേരിടുന്ന വലിയ ഒരു പ്രശ്നമാണ് ഏതാണ് സ്വന്തം വീട് എന്നത്. വിവാഹദിവസത്തെ ആ കുടിവെപ്പോടെ രണ്ടു വീട്ടിലും അവള് അന്യയാകുന്നു. മുള്ളുകള്‍ നിറഞ്ഞ വഴിയിലേക്കാണോ നമ്മള് നമ്മുടെ പെണ്‍കുട്ടികളെ പതിനെട്ടു വയസ്സ് തികയുമ്പോഴേക്കും പറഞ്ഞുവിടാന്‍ തിടുക്കംകൂട്ടുന്നത്? ഒറ്റ രാത്രി വെളുക്കുമ്പോഴേക്കും സമൂഹം അവളോട് ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നു. ഏതു വീട്ടില്‍നിന്നാണ് വരുന്നത് എന്ന ചോദ്യത്തിനു മുന്നില്മുതല് അവള് കുഴങ്ങാന്‍ തുടങ്ങുന്നു. ഏതാണ് തന്റെ വീട്? ആരാണ് ഇനിമുതല്‍ തന്റെ അച്ഛനും അമ്മയും? ഏതാണ് തന്റെ നാട്? വന്ന നാടോ? നിന്ന നാടോ?
ഭര്‍ത്തൃവീട്, 'അന്യ'വീട് ആകുന്നത് ഇങ്ങനെയൊക്കെയാണ്. അന്യവീട്ടില്‍ പോകേണ്ടവളാണ് എന്നു പറഞ്ഞ് പഠിപ്പിച്ചാണ് നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്നത്. ഈ ബോധം അവളുടെ സ്വത്വരൂപവത്കരണത്തില് പ്രധാന പങ്കുവഹിക്കുന്നു. അവളുടെ മനോഘടനതന്നെ വികലമായിത്തീരുന്നു. ആര്‍ക്കോ തൊഴിക്കാനും ചവിട്ടാനും വേണ്ടിവന്നാല്‍ കൊല്ലാനുംവരെ അധികാരമുള്ള ഒരു വീട്ടിലേക്കാണ് തന്നെ പറഞ്ഞുവിടുന്നത് എന്ന ബോധം പെണ്‍കുട്ടിയില്‍ ചെറുപ്പത്തിലേതന്നെ പറഞ്ഞുറപ്പിക്കപ്പെടുന്നു. അമ്മയും അമ്മൂമ്മയും ഒക്കെ ചേര്‍ന്നാണ് തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞുപറഞ്ഞ് ആഭിചാരക്രിയയില്‍ എന്നപോലെ അവളെ ഭാവിയിലെ ഭാര്യാപദവിയിലേക്കു നയിക്കുന്നത്. എന്താണു തെറ്റ്, എന്താണു ശരി എന്നുപോലും നിശ്ചയമില്ലാതെ നിരവധി അങ്കലാപ്പുകളോടെയാണ് അവള് അവിടേക്കു ചെന്നുകയറുന്നത്. അവളെ പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ക്കും ആധികളൊഴിയുന്നില്ല. അവള് അവിടെ പൊരുത്തപ്പെടുമോ? വീട്ടുകാര്‍ അവളുടെ കുറവുകള്‍ ക്ഷമിക്കുമോ? തന്നോട് ക്ഷമിക്കുന്നവരെ ഓര്‍ത്ത് അവള് വിനീതയാകുന്നു, തെറ്റുകളൊന്നും ചെയ്യാതിരുന്നിട്ടുകൂടി.
ഒരു നോട്ടവും വാക്കും ചലനവും പിഴയ്ക്കാന്‍ പാടില്ല. അന്നുവരെ ശീലിച്ച ശീലങ്ങള്‍ ഒറ്റരാത്രികൊണ്ടു മറന്ന് പുതിയ ശീലങ്ങള്‍ പഠിക്കണം. വേരു പറിച്ചെടുത്ത് മാറ്റിനടുന്ന ചെടിക്ക് പുതിയ മണ്ണില്‍ വേരുപിടിക്കാന്‍ കുറച്ച് സമയവും വെള്ളവും വെയിലും കാറ്റും ആവശ്യമുണ്ട്. സ്നേഹവും മനുഷ്യത്വവും പരിഗണനയും ആഗ്രഹിക്കുന്ന ചെറുപ്രായത്തില്‍ അവള് മാനസികമായി തകര്‍ക്കപ്പെടുകയാണ്. ഈ രാജ്യത്തെ ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ ഇങ്ങനെ ജീവിക്കുന്നുണ്ട്.
നിയമത്തിലൂടെ സ്ത്രീധനം നിരോധിച്ച ഒരു നാടാണിത്. പെണ്‍കുട്ടിക്ക് വീട്ടുകാര്‍ സ്വന്തം ഇഷ്ടപ്രകാരം അവള്‍ക്ക് അവകാശപ്പെട്ട സ്വത്ത് കൊടുക്കുന്നതിനു വിലക്കുകളില്ല. പേക്ഷ, ഇത് തങ്ങളുടെ അവകാശമാണെന്നമട്ടില് പുരുഷന്റെ വീട്ടുകാര്‍ അവകാശപ്പെടുകയോ അതിനായി പെണ്‍കുട്ടിയെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് നിയമനിഷേധമാണ്. അത് ഗാര്‍ഹികപീഡന നിരോധനനിയമത്തിന്റെ പരിധിയില്‍ വരും. കോടതികളില്‍ ഇത്തരം വിഷയങ്ങള്‍ ധാരാളമായി പരിഹരിക്കപ്പെടുന്നുമുണ്ട്. പക്ഷേ, യുദ്ധം ചെയ്ത് അവകാശങ്ങള്‍ നേടുന്നതിനെക്കാള്‍, പുറത്ത് ആളുകള്‍ അറിയാതെ എങ്ങനെയും മകളുടെ അഭിമാനം സംരക്ഷിക്കണം എന്നു കരുതുന്ന പാവം രക്ഷിതാക്കള്‍ ഇന്നുമുണ്ട്. മകള്‍ തൊഴിച്ചു പുറത്താക്കപ്പെടുമോ എന്നു ഭയക്കുന്ന രക്ഷിതാക്കളും ആ ഭയം ഉള്ളിലൊതുക്കി മിണ്ടാതെ കഴിയുന്ന പെണ്‍കുട്ടികളും ഇന്നും ഏറെയുണ്ട്. വീട് അവന്റെയാണ്. അവിടത്തെ കാറ്റും വെള്ളവും വായുവും മണ്ണും അച്ഛനും അമ്മയുംവരെ അവന്റെയാണ്. മകളെ കാണാന്‍ ദൂരങ്ങള്‍ താണ്ടി ഭര്‍ത്തൃവീട്ടിലെത്തിയപ്പോള്‍ അവിടെ അന്തരീക്ഷം പന്തിയല്ലെന്നുകണ്ട്,
വഴി തെറ്റുന്നൂ വയസ്സാകുമ്പോള്‍
അങ്ങേ വീട്ടില്‍ കയറേണ്ട-
താണയാള്‍ ഇറങ്ങീ കൂനിക്കൂനി
എന്നു പറഞ്ഞ് ഇറങ്ങിപ്പോരുന്ന അപമാനിതനും നിസ്സഹായനുമായ അച്ഛനെക്കുറിച്ച് ഇടശ്ശേരി എഴുതിയിട്ടുണ്ട്. വിറച്ചുവിറച്ച് ഇറങ്ങിപ്പോകുന്ന അച്ഛനെ നോക്കി മകള്‍ വാതിലിനു പിറകില്‍ ശവംകണക്കേ നില്പുണ്ടായിരുന്നു.
സ്വകാര്യ ആസ്പത്രിയിലും സ്വകാര്യസ്കൂളിലും മറ്റേതൊരു സ്വകാര്യസ്ഥാപനത്തിലും നിലനില്‍ക്കുന്ന അടിച്ചമര്‍ത്തലും നിലനില്പിന്റെ ഭീഷണിയും
സ്വകാര്യസ്ഥാപനമായ കുടുംബത്തിലും നിലനില്ക്കുന്നു.
അമ്മയുടെയും അച്ഛന്റെയും നിസ്സഹായതയും അജ്ഞതയും ചൂഷണം ചെയ്യാനെത്തുന്നവരെ പടിക്കു പുറത്തു നിര്‍ത്താനും തന്റെ വിവാഹം താന്‍കൂടി പറയുന്ന നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ട് മതി എന്നു പറയാനും അവള്‍ക്ക് തന്റേടമുണ്ടാകണം. വിവാഹം വേണമോയെന്നും വേണമെങ്കില്‍ അത് എപ്പോഴായിരിക്കണമെന്നും അവള്‍ക്ക് തീരുമാനിക്കാനുള്ള അവകാശം ഉണ്ടാകണം. 'എല്ലാം തലവിധി' എന്നത് ഉത്തരവാദിത്വമില്ലാത്തവര്‍ കണ്ടെത്തുന്ന അവസാനത്തെ ഉപായമാണ്.
മോഹിച്ചുവന്ന പുരുഷന്മാരോട് പണ്ട് ഇതിഹാസപുരാണങ്ങളിലെ കൈകേയിയുടെയും സത്യവതിയുടെയും പിതാക്കന്മാര് ചിലതെല്ലാം ആവശ്യപ്പെട്ടു. ആ ധൈര്യവും ബുദ്ധിയും പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഉണ്ടാകണം. ശന്തനുമഹാരാജാവിന്റെ മുഖത്തു നോക്കി 'എന്റെ മകളെ കല്യാണം കഴിച്ചുതരണമെങ്കില് എനിക്കു ചില വ്യവസ്ഥകളുണ്ട്, അതു സമ്മതിക്കണം' എന്നു പറയാനുള്ള ആര്‍ജവം ഒരു മുക്കുവനുണ്ടായത് വിവാഹശേഷം അവളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത രക്ഷിതാവെന്ന നിലയില്‍ തനിക്കുണ്ട് എന്ന അധികാരത്തില്നിന്നാണ്. മകളുടെ മേലുള്ള എല്ലാ അധികാരാവകാശങ്ങളും അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് തീറെഴുതിക്കൊടുത്ത് അഭയാര്‍ഥികളെപ്പോലെ അവരുടെ മുന്നില്‍ ഓച്ഛാനിച്ചുനില്ക്കാന് ഒരമ്മയും അച്ഛനും തയ്യാറാവരുത്. മകള്‍ക്ക് പയ്യനെ കിട്ടാനായി ഓട്ടപ്പന്തയത്തില്‍ ഏര്‍പ്പെടുന്ന രക്ഷിതാക്കളുടെ സമൂഹം പ്രകടിപ്പിക്കുന്നത് അതിന്റെ ഏറ്റവും അപരിഷ്കൃതമായ അവസ്ഥയെത്തന്നെയാണ്. കല്യാണദിവസംവരെ സ്ത്രീധനമുണ്ടാക്കാന് ഓടിനടന്ന് അച്ഛനും അമ്മയും തളരുകയും വിവാഹദിവസം പയ്യന്റെ കൂട്ടര് തുക മുഴുവന്‍ കിട്ടണമെന്ന് അവകാശപ്പെടുകയും ചെയ്യുന്ന നാടകീയരംഗങ്ങള്വരെ കാത്തിരിക്കരുത് ഒരു പെണ്‍കുട്ടി തനിക്കു സ്ത്രീധനം നല്‍കിയുള്ള വിവാഹം വേണ്ട എന്നു തീരുമാനിക്കാന്‍. ഈ അവസാനഘട്ടത്തില്‍ മറ്റൊരു നിര്‍വാഹവുമില്ലാതെ തീരുമാനമെടുക്കുന്ന വീടുകളിലേക്കല്ല വനിതാ കമ്മീഷന് അധ്യക്ഷയും അംഗങ്ങളും മാധ്യമപ്രവര്‍ത്തകരെയും കൂട്ടി ആഘോഷമായി അഭിനന്ദിക്കാന്‍ ചെല്ലേണ്ടതും. വിവാഹാലോചന നടക്കുന്ന ഘട്ടത്തില്‍ത്തന്നെ പെണ്‍കുട്ടിക്ക് തന്റെ ഡിമാന്‍ഡുകള്‍ മുന്നോട്ടു വെക്കാന്‍ കഴിയണം. സ്വന്തം ആത്മസത്ത അന്വേഷണവിധേയമാക്കാനുള്ള വിവേകം ഉണ്ടാവുകയാണ് പ്രധാനം. അപ്പോള്‍ പിന്നെ മറ്റൊന്നും പ്രതിബന്ധങ്ങളല്ല.
മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളിലും തുണിക്കടകളിലും ഇന്ന് വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ഉത്സാഹത്തോടെ പണിയെടുക്കുന്നു. അവര്‍ക്കറിയാം ജീവിതത്തിന്റെ ഗൗരവവും സ്വന്തമായി വരുമാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും. വിവാഹാലോചനയുമായി വന്ന ഒരു പയ്യന്റെ വീട്ടുകാരോട്, 'വിദ്യാഭ്യാസലോണ്‍ എടുത്തിട്ടാണോ അവന്റെ പഠനം നടത്തിയിരിക്കുന്നത് എന്നറിഞ്ഞിട്ടുവേണം കല്യാണം നടത്താന്‍' എന്നു പറഞ്ഞ പെണ്‍കുട്ടി, അവളുടെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൊണ്ട് എന്നെ അമ്പരപ്പിച്ചുകളഞ്ഞു. കാലം മാറുകയാണ്. ജീവിതത്തില്‍ ഉറച്ചുനില്‍ക്കുന്ന കണ്ണുകളുണ്ട് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. അത് രക്ഷിതാക്കളും തിരിച്ചറിയണം. പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ മതിയാകൂ. ഇബ്സന്റെ പാവക്കൂടിലെ നോറ ബൗദ്ധികവും മാനസികവും ആയി പ്രായപൂര്‍ത്തിയായി എന്നു തിരിച്ചറിയുന്ന നിമിഷത്തിലാണ് വീടുവിട്ടിറങ്ങുന്നത്. വീടിനകത്തേക്കു കയറുന്ന കാലത്ത് തനിക്ക് ഈ വിവേകം ഉണ്ടായിരുന്നെങ്കില്‍ അയാളുടെ വ്യവസ്ഥകള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും ഇങ്ങനെ വഴങ്ങിക്കൊടുക്കേണ്ടി വരില്ലായിരുന്നു എന്ന് അവള് തിരിച്ചറിയുന്നുമുണ്ട്. എല്ലാ മനുഷ്യര്‍ക്കും എന്നെങ്കിലും പ്രായപൂര്‍ത്തി ആകാതെ പറ്റില്ല. സമാധാനപൂര്‍ണവും സന്തോഷകരവുമായ ജീവിതത്തിനും വ്യക്തിത്വത്തിന്റെ പൂര്ണവളര്ച്ചയ്ക്കും തടസ്സംനില്ക്കുന്ന അനാചാരങ്ങളും ചടങ്ങുകളും എല്ലാം വഞ്ചനയും പൊളിയും ആണെന്ന് അന്നേ തിരിച്ചറിയൂ. സാമൂഹികപരിഷ്കരണനിയമങ്ങള്കൊണ്ട് ആശ്വാസം കൊടുക്കാന്‍ കഴിയാത്ത പല പ്രശ്നങ്ങള്‍ക്കും അപ്പോള്‍ സ്വയം പരിഹാരം കണ്ടെത്താന്‍ കഴിയും.
ലൂയി ബുനുവേല്‍ എഴുതിയ 'സഭ്യമായ കഥ'യുടെ അസഭ്യമായ അനുബന്ധം. 'ഒരു അസഭ്യമായ കഥ.'
കുഞ്ഞുമേരിയെ സംബന്ധിച്ച് നിര്‍ണായകമായ ആ സമയം വന്നപ്പോള്‍, അവളുടെ അമ്മയ്ക്കും കാര്മെന്സീത്തയുടെ അമ്മ ചെയ്തതുപോലെ ചെയ്യാന്‍ ആഗ്രഹമുണ്ടായി. കണ്ണുകള്‍ക്കു താഴേ കറുപ്പു പടര്‍ന്ന്, അവള് വിളറുന്നത് കണ്ടപ്പോള്‍, അമ്മ അവള്‍ക്ക് ചുവന്ന റോസാപ്പൂക്കളുടെ ഒരു ചെണ്ട് കൊടുത്തു. പക്ഷേ, കാര്മെന്സീത്തയെപ്പോലെ അങ്ങനെ അടങ്ങിയിരിക്കുന്ന പ്രകൃതമായിരുന്നില്ല മേരിക്കൊച്ചിന്റേത്. അവള് ജനാല തുറന്ന്, പൂച്ചെണ്ടെടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ട്, ഋതുവാകുവാന്‍ തുടങ്ങി.
(മാതൃഭൂമി ആഴ്ചപ്പതിപ്പ് സപ്തംബര്‍ 6, 2012)
എസ്. ശാരദക്കുട്ടി - (മാതൃഭൂമി ആഴ്ചപ്പതിപ്പ് സപ്തംബര്‍ 6, 2012)
രക്ഷിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ട് പണ്ടൊരു പെണ്‍കുട്ടിയെ കുറുക്കന് ഭക്ഷിച്ച കഥ കേട്ടിട്ടുണ്ട്. ലിറ്റില്‍ റെഡ് റൈഡിങ് ഹുഡ്ഡിന്റെ കഥ. കഥയില്‍ പെണ്‍കുട്ടിയെ മാത്രമല്ല, മുത്തശ്ശിയെയും കുറുക്കന് വിഴുങ്ങുകയാണ്. കുഞ്ഞിനെ കുറുക്കന് പിടിച്ചോട്ടേ എന്ന് ഒരു രക്ഷിതാവും ആഗ്രഹിക്കുന്നില്ല. പക്ഷേ, രക്ഷിതാവിന്റെ മുഖംമൂടിയണിഞ്ഞുവരുന്ന കുറുക്കനെ തിരിച്ചറിയാനുള്ള വിവേകം മുതിര്‍ന്നവരില്‍ ഉണ്ടാകണം. ജീവിതത്തെക്കുറിച്ച് സുന്ദരസ്വപ്നങ്ങള്‍ കാണുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യയിലേക്കും മറ്റ് അപകടങ്ങളിലേക്കും ചെന്നുവീഴുമ്പോള്‍ രക്ഷിതാക്കള്‍ ഈ നാടോടിക്കഥയിലെ മുത്തശ്ശിയെ ഓര്‍ക്കേണ്ടതുണ്ട്.
ജീവിതം എന്താണെന്നറിയുന്നതിനു മുന്‍പ്, എന്റെ വിദ്യാര്‍ഥിനി മഞ്ജു തൂങ്ങിമരിച്ചു. ഒരു ദിവസം രാവിലെ പത്രം തുറന്നപ്പോള്‍ ചരമക്കോളത്തില്‍ അവളുടെ പടം! കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസം ആയില്ലല്ലോ ദൈവമേ! ഞാന്‍ വിറയ്ക്കുകയായിരുന്നു. രണ്ടാംവര്‍ഷ ഡിഗ്രി ക്ലാസില്‍ പഠിക്കുമ്പോഴാണ് അവള് കല്യാണം ക്ഷണിക്കാനായി ഡിപ്പാര്‍ട്ട്മെന്റിലേക്ക് കയറിവന്നത്. 'ടീച്ചര്‍ വരാതിരിക്കരുത്.' അവള് എന്റെ കൈയില്‍ മുറുകെ പിടിച്ചു. മഴവില്ലുകള്‍ അവള് സ്വപ്നംകണ്ടുതുടങ്ങിയിരുന്നു. 'കല്യാണം കഴിഞ്ഞാലും പഠനം തുടരണം, പഠിച്ച് ജോലിയൊക്കെ കിട്ടി സ്വന്തമായി ഒരു വരുമാനമൊക്കെ ആയിട്ടുപോരായിരുന്നോ?' എന്റെ പതിവ് ആധി ഞാന്‍ ഒളിപ്പിച്ചുവെച്ചില്ല. 'ഈ പെണ്‍കുട്ടികള്‍ എങ്ങോട്ടാണ് വളരുന്നതെന്ന് അവര്‍ അറിയുന്നില്ല.' എന്‍.എസ്. മാധവന്റെ കഥയിലെ വാചകം മനസ്സില്‍ തേട്ടിവന്നു... 'എന്റെ മകള്‍ ഒരു സ്ത്രീ' എന്ന കഥയിലെ അച്ഛന്, മകള്‍ പെണ്ണാകുന്നതിനെ ഭയക്കുന്നു.
രക്തവും മാംസവും നല്കി നമ്മള് വളര്‍ത്തിയെടുത്ത കുഞ്ഞ്, പൊക്കിള്‍ക്കൊടി മുറിച്ചുകളഞ്ഞിട്ടും നമ്മുടെയുള്ളില്നിന്ന് മുറിച്ചുകളയാന്‍ ആകാതെ നമ്മള് വളര്‍ത്തുന്ന കുഞ്ഞ്, നമ്മുടെയൊക്കെ ശ്രദ്ധക്കുറവുകൊണ്ട് കണ്മുന്നില്ത്തന്നെ മരിച്ചുവീഴുന്നത് കാണേണ്ടിവരിക... ഒരിക്കലും ആര്‍ക്കും തോല്പിക്കാന് കഴിയാത്തതായിരുന്നു അവളുടെ ഊര്‍ജം എന്ന എന്റെ വിശ്വാസത്തെയാണ് അവള് ഒരു കയറിന്‍തുമ്പില്‍ ഒടുക്കിക്കളഞ്ഞത്.
കേട്ട കഥ ഇതായിരുന്നു: ചെറിയ വരുമാനക്കാരനായ അച്ഛന് വളരെ കഷ്ടപ്പെട്ടിട്ടാണ് അവളുടെ വിവാഹം നടത്തിയത്. വിവാഹശേഷമുള്ള അടുക്കളകാണല്‍ ഒരു ചടങ്ങാണ്. അതു വൈകിയാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അപമാനമാണ്. പണത്തിനു പ്രയാസം ഉണ്ടായിരുന്നെങ്കിലും ചടങ്ങുകള്‍ തെറ്റിക്കൂടാ. അവളെ ആ വീട്ടില്‍ച്ചെന്ന് കാണാന്‍ അവളുടെ അമ്മയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കാരണം, ചടങ്ങുപ്രകാരമുള്ള അടുക്കളകാണല്‍ ഇതുവരെ നടന്നിട്ടില്ല. അവളുടെ ഭര്‍ത്തൃവീട്ടില്‍ ഒരു മരണം നടന്നാല്‍പ്പോലും തനിക്ക് അവിടെ പോകാന്‍ കഴിയില്ല എന്ന് ആ അമ്മ സങ്കടത്തോടെ പലരോടും പറയാറുണ്ടായിരുന്നു... 'എന്റെ കുഞ്ഞവിടെ സഹിക്കുന്ന അപമാനം ഓര്‍ത്ത് എന്റെ ചങ്ക് പൊട്ടുന്നു. ഞാന്‍ എത്ര ശ്രമിച്ചിട്ടും അതിനുള്ള നിവൃത്തിയുണ്ടാകുന്നില്ല.' അലമാരയോ വീട്ടുപകരണങ്ങളോ സ്വര്‍ണമോ ഫ്രിഡ്ജോ വാഷിങ് മെഷീനോ പെണ്‍വീട്ടുകാരുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് എന്തും കൊണ്ടുചെല്ലാം. പക്ഷേ, എന്തെങ്കിലും ഒന്ന് കൊണ്ടുചെന്നേ പറ്റൂ. മോള് ഇടയ്ക്കിടെ വിളിക്കുമ്പോള്‍ വിഷമത്തോടെ പറയുന്നു, 'ചേട്ടന്റെ ഭാര്യയ്ക്ക് അവരുടെ വീട്ടില്‍നിന്ന് ഫ്രിഡ്ജാണ് കൊടുത്തത്.' അമ്മ തീ വിഴുങ്ങുന്നു. ഞാന്‍ ഒരു അലമാരിയെങ്കിലും കൊടുക്കേണ്ടേ?
ദിവസങ്ങള്‍ വൈകിയെങ്കിലും ഒടുവില്‍ അടുക്കളകാണലിനു ചെന്നപ്പോള്‍ അവരും കൊണ്ടുചെന്നു ഒരലമാര. മഞ്ജു അവിടെയെല്ലാം അഭിമാനത്തോടെ ഓടിനടന്നു. പക്ഷേ, പിറ്റേന്നു രാവിലെയാണ് അവള് തൂങ്ങിമരിച്ചത്. ദുഃഖിതയായ ആ അമ്മ വിളര്‍ത്ത് നിറംകെട്ട് അവിടെ ഒരു മൂലയില്‍ കൂനിക്കൂടിയിരുപ്പുണ്ട്. ഞങ്ങളെ കണ്ടതും അവര്‍ അലറിവിളിക്കുന്നു, 'ടീച്ചറേ, നമ്മുടെ കുഞ്ഞു പോയി.' അവരുടെയടുത്തേക്കു ചെല്ലാനുള്ള ധൈര്യം സംഭരിച്ചെടുത്തു. അവര്‍ പതിയേ തന്നോടുതന്നെ എന്തെല്ലാമോ പുലമ്പുന്നു. ഇടയ്ക്കിടെ ഞെട്ടിവിറയ്ക്കുകയും മുഖം വക്രിക്കുകയും ശരീരം ഏങ്കോണിച്ചുപോയതുപോലെ പുളയുകയും ചെയ്യുന്നു. 'ഇതിനാണോ മോളേ, അമ്മ ഇത്ര കഷ്ടപ്പെട്ടത്?' അവസാനം കാണുമ്പോഴും അവളില്‍ ധൈര്യത്തിന്റെ അവശിഷ്ടങ്ങളായിരുന്നുവല്ലോ താന്‍ കണ്ടത് എന്ന് അമ്മ ഓര്‍മിച്ചെടുത്തു... അവരുടെ മെലിഞ്ഞ് എല്ലുന്തിയ കൈകള്‍ക്കുള്ളില്‍ എന്റെ വിരലുകള്‍ നുറുങ്ങിപ്പോയി. ഒരു ജീവിതകാലത്തെ മുഴുവന്‍ അധ്വാനത്തിന്റെയും കഷ്ടപ്പാടുകളുടെയും ഗന്ധം അവരുടെ ദേഹത്തുണ്ടായിരുന്നു. അവരെ എന്തു പറഞ്ഞ് സമാധാനിപ്പിക്കും? ഞാന്‍ പഠിച്ച ഭാഷ എന്നെ കൈവിട്ടുപോയിരുന്നു... എന്തായിരുന്നിരിക്കും അന്നു രാത്രി അവളെ തളര്‍ത്തിയ സംഭവം? അപ്പോള്‍ തലേന്ന് അവള് കാണിച്ച തിടുക്കവും ഉത്സാഹവും ഒരു നാട്യം മാത്രമായിരുന്നുവോ? ഇതുകൊണ്ടും തന്റെ അമ്മയ്ക്കും അച്ഛനും സൈ്വരം കിട്ടാന്‍ പോകുന്നില്ല എന്നായിരിക്കുമോ അവളെ ആ ചെറിയകാലത്തെ ജീവിതം പഠിപ്പിച്ചത്? വിവാഹം കഴിച്ചുവിട്ടിട്ടും മകളുടെ നില ഭദ്രമാക്കാനും ചടങ്ങുകള്‍ തികയ്ക്കാനും കഴിയാതെ നെഞ്ചുപിടഞ്ഞ് ജീവിക്കുന്ന എത്രയോ അച്ഛനമ്മമാര്‍! കല്പറ്റ നാരായണന് ഒരിക്കല്‍ ചോദിച്ചതുപോലെ എല്ലാം എപ്പോഴും തികയണം എന്ന് എന്തിനാണ് ഒരു വാശി? ചിലതെല്ലാം തികയാതെയും മനുഷ്യന് ജീവിച്ചുകൂടേ?
പല വീടുകളില്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നവളാണ് സിന്ധു. സിന്ധുവിന് രണ്ടു പെണ്മക്കളാണ്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. അഞ്ചു പവനും ഇരുപത്തയ്യായിരം രൂപയും എന്ന വ്യവസ്ഥ അവള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരു മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന മകളുടെ കല്യാണം തീരുമാനിച്ചതോടെ വരന്റെ വീട്ടുകാര്‍ പെണ്ണിനെ പണിക്കു വിടണ്ട എന്ന് ഉത്തരവിറക്കി. അവളുടെ വരുമാനം ചെറുതെങ്കിലും വീടിന് ആശ്വാസമായിരുന്നു. മകള്‍ക്ക് വീടിനെ സഹായിക്കുന്നതില്‍ പങ്കാളിയാകുന്നു എന്ന അഭിമാനവും ഉണ്ടായിരുന്നു. പക്ഷേ, പ്രതിശ്രുതവരന്റെ ഉത്തരവ് അലംഘനീയമാണ്. വിവാഹം കഴിഞ്ഞു. ഇപ്പോള്‍ അവള് അഞ്ചു മാസം ഗര്‍ഭിണിയുമാണ്. അവളെ പ്രസവത്തിനു വിളിക്കാന്‍ പോകണം. അടുക്കളകാണല്‍ മാത്രമല്ല, വയറുകാണലും ഒരു ചടങ്ങാണ്. അഞ്ചാംമാസത്തില്‍ അഞ്ചുകൂട്ടം പലഹാരങ്ങള്‍ വേണം. അതു നടക്കാത്തതുകൊണ്ട് ആ വീട്ടില്‍ അമ്മയ്ക്കു കയറാനാവില്ല. മകളെ ഡോക്ടറെ കാണിക്കേണ്ട ദിവസം അമ്മ ഗെയ്റ്റിനു പുറത്ത് അല്പം മാറി വഴിയില്‍ കാത്തുനില്ക്കും. തിരിയെ അവിടെത്തന്നെ കൊണ്ടുചെന്നാക്കി മടങ്ങും. അമ്മയെ തന്റെ വീട്ടില്‍ കൊണ്ടുചെന്ന് അല്പം വെള്ളം കൊടുത്ത് പറഞ്ഞയയ്ക്കാന് കഴിയുന്നില്ലല്ലോ എന്ന വേദന മകള്‍ക്ക്. 'സാരമില്ല മോളേ, അമ്മ ഉടനെ വരാം' എന്ന് അമ്മ അവളെ സമാധാനിപ്പിക്കുന്നു. കല്യാണം കഴിഞ്ഞതിന്റെ കടങ്ങള്‍ ഇനിയും വീട്ടിത്തീര്‍ന്നിട്ടില്ല. അതൊന്നും ഈ ജന്മം വീട്ടാനാകുമെന്ന പ്രതീക്ഷയും സിന്ധുവിനില്ല. എങ്കിലും വയറുകാണാന്‍ വെറുംകൈയോടെ പോകാന്‍ കഴിയില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആധികള്‍ ഒടുങ്ങുന്നില്ല. ഇനി അവളുടെ പ്രസവം വരുന്നു. അതിന്റെ ചെലവുകള്‍ മുഴുവന്‍ വഹിക്കേണ്ടത് പെണ്‍വീട്ടുകാരാണ്. അടുക്കളകാണല്‍, വയറുകാണല്‍, പ്രസവം, പേരിടീല്‍ ഇങ്ങനെ ചടങ്ങുകള്‍ നീളുന്നു... അവ ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്കുതന്നെ കാരണമായേക്കാം. വരന്റെ വീടിന്റെ സംതൃപ്തിയാണ് ലക്ഷ്യം. അതിന്റെ അതിരുകള്‍ എവിടെവരെ നീളും?
മനുഷ്യന്റെ ജീവനെടുക്കുന്ന തലത്തിലേക്കാണ് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളരുന്നത്. ഒരു സാമൂഹികക്രമം നിലനിര്‍ത്താനുള്ള വ്യവസ്ഥ എന്നതിനപ്പുറത്തേക്കു വളര്‍ന്ന് നിസ്സഹായരെ ഇട്ടുനീറ്റാനുള്ള ചൂളയായി വിവാഹവും അതിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളും മാറുകയാണ്. പണമുള്ള രക്ഷിതാക്കള്‍ വെറും ആര്‍ഭാടത്തിനുവേണ്ടി തുടങ്ങിവെക്കുന്ന ശീലങ്ങള്‍ പാവങ്ങളുടെ ഇടയിലേക്ക് ആചാരമായും അഭിമാനപ്രശ്നമായും പടരുന്നു. തലമുറകളായി ആവര്ത്തിക്കപ്പെടുന്നതെല്ലാം ഇങ്ങനെയൊക്കെത്തന്നെയാണ് തുടരേണ്ടത് എന്ന് ഉറപ്പിക്കപ്പെടുന്നു. മകളുടെ ചടങ്ങുകള്‍ ഒപ്പിക്കാന്‍ പാടുപെടുന്ന അമ്മതന്നെയാണ് മകന്റെ ഭാര്യവീട്ടില്‍നിന്ന് ഇതെല്ലാം തിരിയെ കിട്ടാന്‍ മോഹിക്കുകയും ചെയ്യുന്നത്... ഓരോ വീട്ടിലും ഏതെങ്കിലും ഒരു പെണ്‍കുട്ടി ആകാശത്തിനും ഭൂമിക്കുമിടയില്‍ ഞാന്നുകിടക്കുകയാണ്. ഇത്ര അനായാസം അവരുടെ മേല്‍ പതിയാന്‍ 'വിധി'യെ അനുവദിച്ചുകൂടാ.
മകള്‍ സ്ത്രീ ആകുന്നതിനെ ഓരോ രക്ഷിതാവും ഭയന്നുതുടങ്ങുന്ന സാഹചര്യം ഇതൊക്കെയാണ്.
സ്വന്തം മകളെ വയസ്സറിയിക്കുന്നതില്നിന്നും അകറ്റിനിര്‍ത്തിയ ഒരമ്മയുടെ കഥ സ്പാനിഷ് സംവിധായകനായ ലൂയി ബുനുവേല്‍ എഴുതിയിട്ടുണ്ട്. 'ഒരു സഭ്യമായ കഥ.' രാത്രിയും പകലും അമ്മ മകളെ കാത്തുസൂക്ഷിച്ചു. പ്രായപൂര്‍ത്തിയായാല്‍ അവളുടെ നിഷ്കളങ്കത നഷ്ടപ്പെടുമോ എന്ന് അമ്മ ഭയന്നു. ലോകത്തിന്റെ കുരുക്കുകള്ക്കെതിരേ അമ്മ അവള്‍ക്കു ചുറ്റും ജാഗ്രതയുടെ മതിലുകള്‍ തീര്‍ത്തു. പന്ത്രണ്ടാംവയസ്സില്‍ മകളുടെ മുഖം ആദ്യമായി വിളറിയപ്പോള്‍ അമ്മ പരിഭ്രമിച്ചു. ആര്‍ത്തവം ഉണ്ടാകുന്ന ദിവസം അവളുടെ നിഷ്കളങ്കതയ്ക്ക് വിരാമമാകും. അവര്‍ ഒരു ഭ്രാന്തിയെപ്പോലെ തെരുവിലേക്ക് ഓടി. ഒരു ചുവന്ന പൂച്ചെണ്ടുമായി തിരികെ വന്നു. 'നീയിതു വാങ്ങൂ... നീയൊരു പെണ്ണാകാന്‍ തുടങ്ങുകയാണ്,' അവര്‍ പറഞ്ഞു. ആകര്‍ഷകമായ ചുവന്ന പൂക്കള്‍ കണ്ടതോടെ അവളുടെ മനസ്സ് ഇളകുകയും ശ്രദ്ധതെറ്റി അവള് ഋതുവാകാന്‍ മറക്കുകയും ചെയ്തു. അങ്ങനെ ഒട്ടേറെ വര്‍ഷങ്ങളില്‍ കാര്മെന്സീത്ത എന്ന പെണ്‍കുട്ടി പന്ത്രണ്ടു മാസങ്ങളിലും കബളിപ്പിക്കപ്പെട്ടു. ഓരോ മാസവും കൃത്യം പതിമൂന്നാംതീയതി അവളുടെ കണ്ണിനു താഴെ കറുപ്പ് പടരുകയും അമ്മ അവളുടെ കൈയില്‍ ചുവന്ന റോസാപ്പൂക്കള്‍ പിടിപ്പിക്കുകയും ചെയ്തു. നാല്പതു വയസ്സുവരെ ഇങ്ങനെ തുടര്‍ന്നു. ഒടുവില്‍ അവളുടെ കണ്ണിനു താഴെ കറുപ്പ് വീഴാതായി. ആ പതിവ് നിന്നുപോയി. അന്ന് അമ്മ പറഞ്ഞു, 'മകളേ, ഇത് അമ്മ നിനക്കു തരുന്ന അവസാനത്തെ പൂച്ചെണ്ടാണ്. ഇന്നുമുതല്‍ നീ ഒരു പെണ്ണല്ലാതായിരിക്കുന്നു.' മകള്‍ക്ക് ദേഷ്യം വന്നു, അവള് പറഞ്ഞു, 'പക്ഷേ, ഇത്രയും കാലം ഞാന്‍ ഒരു പെണ്ണായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞതേയില്ലല്ലോ.' കാര്‍മെന്റെ ശവകുടീരത്തില്‍ വാടിക്കരിഞ്ഞ വെള്ള പൂച്ചെണ്ടുകളാണ് ആളുകള്‍ അര്‍പ്പിക്കാറുള്ളത്... പെണ്ണാവുക എന്നതിന്റെ സൗഭാഗ്യം അറിയാനുള്ള അവകാശം പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കുന്ന ഒരാചാരത്തെയും വെച്ചുപൊറുപ്പിച്ചുകൂടാ. ഇത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വം ആവശ്യപ്പെടുന്ന സംഗതിയാണ്.
എലിക്കെണിയുടെ സ്വഭാവമുണ്ട് വിവാഹക്കമ്പോളത്തിന്. വല്ലാത്ത ആകര്‍ഷണീയതയുള്ള വസ്തുക്കള്‍ കാട്ടി അത് പ്രലോഭിപ്പിക്കും. അകത്തേക്ക് ഓടിക്കയറിച്ചെന്നാല് പുറത്ത് വാതിലുകള്‍ അടയുന്നു. അകപ്പെട്ടുപോയ എലി അപകടം തിരിച്ചറിഞ്ഞുകഴിയുമ്പോള്‍ പിന്നെ നാലുപാടും നെട്ടോട്ടമാണ്. ഓരോ അഴിയിലും ചെന്ന് തലയടിച്ച് മുട്ടിനോക്കുകയാണ്, രക്ഷാമാര്ഗമുണ്ടോ എന്ന്. ആണിനും പെണ്ണിനും സന്തോഷകരമായി ഒരുമിച്ച് സര്‍ഗാത്മകമായി ജീവിച്ചുപോകാവുന്ന ഒരു മനോഹരസാധ്യതയാക്കി വിവാഹത്തെ മാറ്റിയെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. ആ സാധ്യതയെ അനാചാരങ്ങള്‍ വിഴുങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഇതൊന്നും സാധ്യമല്ല എന്ന് വിവാഹത്തിനു മുന്‍പുതന്നെ പറഞ്ഞുറപ്പിക്കാന്‍ യുവതലമുറയ്ക്കു കഴിയണം. സ്വന്തം നിയമങ്ങള്‍ ചില കാര്യങ്ങളിലെങ്കിലും ഉണ്ടായിരിക്കേണ്ടതുണ്ട്.
അന്ധവിശ്വാസങ്ങള്ക്കെതിരേ നിരന്തരം പോരാടിയിരുന്ന യുക്തിവാദിസംഘങ്ങള് ഇവിടെ ഉണ്ടായിരുന്നു. സാമൂഹികമായി നിലനിന്നിരുന്ന അനാചാരങ്ങള്‍മൂലം അനുഭവപ്പെട്ടിരുന്ന ശ്വാസംമുട്ടലുകള്‍ ലഘൂകരിക്കാനുള്ള കഠിനപരിശ്രമങ്ങള്‍ നത്തിയിരുന്നു, നമ്മുടെ സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങള്‍ ഒരുകാലത്ത്. അവരുടെ പിന്മുറക്കാരായ ഇന്നത്തെ സാമുദായികനേതൃത്വം അധികാരരാഷ്ട്രീയത്തിന്റെ കൊടുക്കല്‍വാങ്ങലുകളില്‍ മാത്രം അഭിരമിച്ചു കഴിയുകയാണ്. വിപ്ലവപാര്ട്ടികളാകട്ടെ, ഇത്തരം സാമുദായികസംഘടനകളുടെ കൂട്ടായ്മകള്‍ മാത്രമായി സ്വയം താഴ്ത്തിക്കെട്ടുകയും ചെയ്തു. സാമുദായികസംഘടനകളുടെ കോണ്‍ഫെഡറേഷനായി വോട്ടുബാങ്കുകള്‍ ഉറപ്പിക്കാന്‍ മുന്നണികള്‍ തത്രപ്പെടുകയാണ്. ഇതിന് ഇടതുവലത് ഭേദമില്ല. ശരിദൂരവും സമദൂരവും എന്നാല്‍ ചതിദൂരങ്ങള്തന്നെ. ഈയവസ്ഥയില്‍ ആരെയും ഭയക്കാനില്ലാത്ത വര്‍ഗീയശക്തികള്‍ സാധുക്കളുടെമേല് അനാചാരങ്ങളുടെ ആഭാസങ്ങള്‍ അടിച്ചേല്പിച്ചുതുടങ്ങി. പണ്ട് മിശ്രവിവാഹത്തെപ്പോലെയുള്ള പുരോഗമനാശയങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന യുവജനതയുടെ കൈയൂക്ക് ഇന്നു സദാചാരഗുണ്ടായിസത്തിനാണ് ഉപയോഗിക്കപ്പെടുന്നത്. പടിയിറക്കപ്പെട്ട പല അനാചാരങ്ങളും വിവാഹപ്പന്തലുകളില്‍ കൊട്ടുംകുരവയുമായി തിരിയെ വരികയാണ്. മണ്ഡപത്തില്‍ വരന് ഇരിക്കുകയും ഇരിക്കുന്ന വരനെ പ്രദക്ഷിണം വെച്ച് മുന്നില്‍ വന്ന് കുനിഞ്ഞുവണങ്ങി വധു പുടവ വാങ്ങുകയും ചെയ്യുന്നു. വധു ചിലപ്പോള്‍ വരനെക്കാള്‍ വിദ്യാഭ്യാസയോഗ്യതയും ഉദ്യോഗപദവിയും ഉള്ളവളാകാം. അല്ലെങ്കില്‍ അവര്‍ നല്ല സുഹൃത്തുക്കളോ സഹപാഠികളോ ആകാം. നാടാകെ സാക്ഷിനില്ക്കെ, ഒരേ പന്തലില്‍ രണ്ടുതരം നീതികള്‍ നടപ്പിലാക്കിക്കൊണ്ട് ജനാധിപത്യവിരുദ്ധതയ്ക്ക് തുടക്കംകുറിക്കുകയാണ്. ഒരൊറ്റ ചടങ്ങുകൊണ്ട് ഒരു വ്യവസ്ഥ ഉറപ്പിക്കപ്പെടുകയാണ്. പന്തലില്‍ നിര്‍ദേശങ്ങള്‍ നല്കുന്ന നാട്ടുപ്രമാണികള്‍ തത്കാലത്തേക്ക് കിട്ടുന്ന ആ അധികാരാവസരത്തെ ആഘോഷിച്ചുകൊണ്ട് നിരുത്തരവാദപരമായി അനാചാരങ്ങളെ ഒന്നൊന്നായി നടപ്പാക്കാന്‍ കാണിക്കുന്ന വ്യഗ്രത അറപ്പുണ്ടാക്കുന്നതാണ്.
ഒരു രാജ്യത്തെ കുട്ടികളുടെ മേല്‍ ഭരണകൂടത്തിനും ചില കടമകളുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാകാതെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ വളരെ ഗൗരവത്തോടെ ഭരണകൂടവും കാണേണ്ടതുണ്ട്. വിവാഹമെന്നാല്‍ വിദ്യാഭ്യാസം ആവശ്യമില്ലാത്തതും വിടുപണി ചെയ്യാനുള്ള കഴിവുമാത്രം ആവശ്യമുള്ളതുമായ ഒരു ലൈസന്‍സ് ആവരുത്. അനാചാരങ്ങള്‍ക്ക് കുടിവെച്ചുവാഴാനുള്ള ഇടമായി കുടുംബങ്ങള്‍ മാറരുത്. വിവാഹം കഴിക്കാന്‍ മിനിമം 'യോഗ്യത' നിശ്ചയിക്കപ്പെടണം. മുടിയുടെ കരുത്തും ഗോതമ്പിന്റെ നിറവും അല്ല, ബൗദ്ധികമായ പ്രായപൂര്‍ത്തിയും സ്വാശ്രയശീലവും സാമ്പത്തികസ്വാശ്രയത്വവുമാണ് വിവാഹത്തിനു സമയമായോ എന്നറിയാന്‍ സൂചകമാകേണ്ടത്. ആണ്കുട്ടികളെപ്പോലെത്തന്നെ സ്വന്തമായി വരുമാനം ഉണ്ടാക്കാനുള്ള പ്രാപ്തി ആയതിനുശേഷം മാത്രമേ പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിക്കൂ എന്ന് ഒരു തീരുമാനം രക്ഷിതാക്കളുടെ ഭാഗത്തുനിന്നുകൂടി ഉണ്ടാകേണ്ടിയിരിക്കുന്നു.
പൊതുവേ കാമ്പസില്‍ ആണ്‍കുട്ടികളെക്കാള്‍ ചുണക്കുട്ടികള്‍ പെണ്കുട്ടികള്തന്നെയാണ്. ദേഹത്തിനു ചുറ്റും ചിറകുകള് മുളച്ചിട്ടുണ്ടെന്നുതോന്നും പരിസരം മറന്നുള്ള ആ ഒഴുകലും പറക്കലും കണ്ടാല്‍. പാടാനും ആടാനും കവിത ചൊല്ലാനും ഊര്‍ജസ്വലരായി ഓടിനടക്കുന്ന ഇവര്‍ വിവാഹശേഷം എവിടെ പോകുന്നു? ഇവരുടെ കഥയും കവിതയും പാട്ടുകളും എവിടെ പോയി മറയുന്നു? ഇവരില്‍നിന്ന് എത്ര പെട്ടെന്നാണ് സമൂഹം ഉത്തരവാദപ്പെട്ട ഒരു സ്ത്രീയെ പ്രതീക്ഷിക്കുന്നത്? ജനിച്ചുവളര്‍ന്ന വീട്ടില്‍നിന്ന് വിവാഹശേഷം ഭര്‍ത്തൃവീട്ടിലേക്കു പോകുന്നതും ചടങ്ങുതന്നെ. ആ വീട് 'അന്യ'വീടുകള്‍പോലെ അവര്‍ക്ക് അരക്ഷിതമാകുന്നതെന്തുകൊണ്ടാണ്? വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടി നേരിടുന്ന വലിയ ഒരു പ്രശ്നമാണ് ഏതാണ് സ്വന്തം വീട് എന്നത്. വിവാഹദിവസത്തെ ആ കുടിവെപ്പോടെ രണ്ടു വീട്ടിലും അവള് അന്യയാകുന്നു. മുള്ളുകള്‍ നിറഞ്ഞ വഴിയിലേക്കാണോ നമ്മള് നമ്മുടെ പെണ്‍കുട്ടികളെ പതിനെട്ടു വയസ്സ് തികയുമ്പോഴേക്കും പറഞ്ഞുവിടാന്‍ തിടുക്കംകൂട്ടുന്നത്? ഒറ്റ രാത്രി വെളുക്കുമ്പോഴേക്കും സമൂഹം അവളോട് ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നു. ഏതു വീട്ടില്‍നിന്നാണ് വരുന്നത് എന്ന ചോദ്യത്തിനു മുന്നില്മുതല് അവള് കുഴങ്ങാന്‍ തുടങ്ങുന്നു. ഏതാണ് തന്റെ വീട്? ആരാണ് ഇനിമുതല്‍ തന്റെ അച്ഛനും അമ്മയും? ഏതാണ് തന്റെ നാട്? വന്ന നാടോ? നിന്ന നാടോ?
ഭര്‍ത്തൃവീട്, 'അന്യ'വീട് ആകുന്നത് ഇങ്ങനെയൊക്കെയാണ്. അന്യവീട്ടില്‍ പോകേണ്ടവളാണ് എന്നു പറഞ്ഞ് പഠിപ്പിച്ചാണ് നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്നത്. ഈ ബോധം അവളുടെ സ്വത്വരൂപവത്കരണത്തില് പ്രധാന പങ്കുവഹിക്കുന്നു. അവളുടെ മനോഘടനതന്നെ വികലമായിത്തീരുന്നു. ആര്‍ക്കോ തൊഴിക്കാനും ചവിട്ടാനും വേണ്ടിവന്നാല്‍ കൊല്ലാനുംവരെ അധികാരമുള്ള ഒരു വീട്ടിലേക്കാണ് തന്നെ പറഞ്ഞുവിടുന്നത് എന്ന ബോധം പെണ്‍കുട്ടിയില്‍ ചെറുപ്പത്തിലേതന്നെ പറഞ്ഞുറപ്പിക്കപ്പെടുന്നു. അമ്മയും അമ്മൂമ്മയും ഒക്കെ ചേര്‍ന്നാണ് തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞുപറഞ്ഞ് ആഭിചാരക്രിയയില്‍ എന്നപോലെ അവളെ ഭാവിയിലെ ഭാര്യാപദവിയിലേക്കു നയിക്കുന്നത്. എന്താണു തെറ്റ്, എന്താണു ശരി എന്നുപോലും നിശ്ചയമില്ലാതെ നിരവധി അങ്കലാപ്പുകളോടെയാണ് അവള് അവിടേക്കു ചെന്നുകയറുന്നത്. അവളെ പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ക്കും ആധികളൊഴിയുന്നില്ല. അവള് അവിടെ പൊരുത്തപ്പെടുമോ? വീട്ടുകാര്‍ അവളുടെ കുറവുകള്‍ ക്ഷമിക്കുമോ? തന്നോട് ക്ഷമിക്കുന്നവരെ ഓര്‍ത്ത് അവള് വിനീതയാകുന്നു, തെറ്റുകളൊന്നും ചെയ്യാതിരുന്നിട്ടുകൂടി.
ഒരു നോട്ടവും വാക്കും ചലനവും പിഴയ്ക്കാന്‍ പാടില്ല. അന്നുവരെ ശീലിച്ച ശീലങ്ങള്‍ ഒറ്റരാത്രികൊണ്ടു മറന്ന് പുതിയ ശീലങ്ങള്‍ പഠിക്കണം. വേരു പറിച്ചെടുത്ത് മാറ്റിനടുന്ന ചെടിക്ക് പുതിയ മണ്ണില്‍ വേരുപിടിക്കാന്‍ കുറച്ച് സമയവും വെള്ളവും വെയിലും കാറ്റും ആവശ്യമുണ്ട്. സ്നേഹവും മനുഷ്യത്വവും പരിഗണനയും ആഗ്രഹിക്കുന്ന ചെറുപ്രായത്തില്‍ അവള് മാനസികമായി തകര്‍ക്കപ്പെടുകയാണ്. ഈ രാജ്യത്തെ ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ ഇങ്ങനെ ജീവിക്കുന്നുണ്ട്.
നിയമത്തിലൂടെ സ്ത്രീധനം നിരോധിച്ച ഒരു നാടാണിത്. പെണ്‍കുട്ടിക്ക് വീട്ടുകാര്‍ സ്വന്തം ഇഷ്ടപ്രകാരം അവള്‍ക്ക് അവകാശപ്പെട്ട സ്വത്ത് കൊടുക്കുന്നതിനു വിലക്കുകളില്ല. പേക്ഷ, ഇത് തങ്ങളുടെ അവകാശമാണെന്നമട്ടില് പുരുഷന്റെ വീട്ടുകാര്‍ അവകാശപ്പെടുകയോ അതിനായി പെണ്‍കുട്ടിയെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് നിയമനിഷേധമാണ്. അത് ഗാര്‍ഹികപീഡന നിരോധനനിയമത്തിന്റെ പരിധിയില്‍ വരും. കോടതികളില്‍ ഇത്തരം വിഷയങ്ങള്‍ ധാരാളമായി പരിഹരിക്കപ്പെടുന്നുമുണ്ട്. പക്ഷേ, യുദ്ധം ചെയ്ത് അവകാശങ്ങള്‍ നേടുന്നതിനെക്കാള്‍, പുറത്ത് ആളുകള്‍ അറിയാതെ എങ്ങനെയും മകളുടെ അഭിമാനം സംരക്ഷിക്കണം എന്നു കരുതുന്ന പാവം രക്ഷിതാക്കള്‍ ഇന്നുമുണ്ട്. മകള്‍ തൊഴിച്ചു പുറത്താക്കപ്പെടുമോ എന്നു ഭയക്കുന്ന രക്ഷിതാക്കളും ആ ഭയം ഉള്ളിലൊതുക്കി മിണ്ടാതെ കഴിയുന്ന പെണ്‍കുട്ടികളും ഇന്നും ഏറെയുണ്ട്. വീട് അവന്റെയാണ്. അവിടത്തെ കാറ്റും വെള്ളവും വായുവും മണ്ണും അച്ഛനും അമ്മയുംവരെ അവന്റെയാണ്. മകളെ കാണാന്‍ ദൂരങ്ങള്‍ താണ്ടി ഭര്‍ത്തൃവീട്ടിലെത്തിയപ്പോള്‍ അവിടെ അന്തരീക്ഷം പന്തിയല്ലെന്നുകണ്ട്,
വഴി തെറ്റുന്നൂ വയസ്സാകുമ്പോള്‍
അങ്ങേ വീട്ടില്‍ കയറേണ്ട-
താണയാള്‍ ഇറങ്ങീ കൂനിക്കൂനി
എന്നു പറഞ്ഞ് ഇറങ്ങിപ്പോരുന്ന അപമാനിതനും നിസ്സഹായനുമായ അച്ഛനെക്കുറിച്ച് ഇടശ്ശേരി എഴുതിയിട്ടുണ്ട്. വിറച്ചുവിറച്ച് ഇറങ്ങിപ്പോകുന്ന അച്ഛനെ നോക്കി മകള്‍ വാതിലിനു പിറകില്‍ ശവംകണക്കേ നില്പുണ്ടായിരുന്നു.
സ്വകാര്യ ആസ്പത്രിയിലും സ്വകാര്യസ്കൂളിലും മറ്റേതൊരു സ്വകാര്യസ്ഥാപനത്തിലും നിലനില്‍ക്കുന്ന അടിച്ചമര്‍ത്തലും നിലനില്പിന്റെ ഭീഷണിയും
സ്വകാര്യസ്ഥാപനമായ കുടുംബത്തിലും നിലനില്ക്കുന്നു.
അമ്മയുടെയും അച്ഛന്റെയും നിസ്സഹായതയും അജ്ഞതയും ചൂഷണം ചെയ്യാനെത്തുന്നവരെ പടിക്കു പുറത്തു നിര്‍ത്താനും തന്റെ വിവാഹം താന്‍കൂടി പറയുന്ന നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ട് മതി എന്നു പറയാനും അവള്‍ക്ക് തന്റേടമുണ്ടാകണം. വിവാഹം വേണമോയെന്നും വേണമെങ്കില്‍ അത് എപ്പോഴായിരിക്കണമെന്നും അവള്‍ക്ക് തീരുമാനിക്കാനുള്ള അവകാശം ഉണ്ടാകണം. 'എല്ലാം തലവിധി' എന്നത് ഉത്തരവാദിത്വമില്ലാത്തവര്‍ കണ്ടെത്തുന്ന അവസാനത്തെ ഉപായമാണ്.
മോഹിച്ചുവന്ന പുരുഷന്മാരോട് പണ്ട് ഇതിഹാസപുരാണങ്ങളിലെ കൈകേയിയുടെയും സത്യവതിയുടെയും പിതാക്കന്മാര് ചിലതെല്ലാം ആവശ്യപ്പെട്ടു. ആ ധൈര്യവും ബുദ്ധിയും പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഉണ്ടാകണം. ശന്തനുമഹാരാജാവിന്റെ മുഖത്തു നോക്കി 'എന്റെ മകളെ കല്യാണം കഴിച്ചുതരണമെങ്കില് എനിക്കു ചില വ്യവസ്ഥകളുണ്ട്, അതു സമ്മതിക്കണം' എന്നു പറയാനുള്ള ആര്‍ജവം ഒരു മുക്കുവനുണ്ടായത് വിവാഹശേഷം അവളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത രക്ഷിതാവെന്ന നിലയില്‍ തനിക്കുണ്ട് എന്ന അധികാരത്തില്നിന്നാണ്. മകളുടെ മേലുള്ള എല്ലാ അധികാരാവകാശങ്ങളും അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് തീറെഴുതിക്കൊടുത്ത് അഭയാര്‍ഥികളെപ്പോലെ അവരുടെ മുന്നില്‍ ഓച്ഛാനിച്ചുനില്ക്കാന് ഒരമ്മയും അച്ഛനും തയ്യാറാവരുത്. മകള്‍ക്ക് പയ്യനെ കിട്ടാനായി ഓട്ടപ്പന്തയത്തില്‍ ഏര്‍പ്പെടുന്ന രക്ഷിതാക്കളുടെ സമൂഹം പ്രകടിപ്പിക്കുന്നത് അതിന്റെ ഏറ്റവും അപരിഷ്കൃതമായ അവസ്ഥയെത്തന്നെയാണ്. കല്യാണദിവസംവരെ സ്ത്രീധനമുണ്ടാക്കാന് ഓടിനടന്ന് അച്ഛനും അമ്മയും തളരുകയും വിവാഹദിവസം പയ്യന്റെ കൂട്ടര് തുക മുഴുവന്‍ കിട്ടണമെന്ന് അവകാശപ്പെടുകയും ചെയ്യുന്ന നാടകീയരംഗങ്ങള്വരെ കാത്തിരിക്കരുത് ഒരു പെണ്‍കുട്ടി തനിക്കു സ്ത്രീധനം നല്‍കിയുള്ള വിവാഹം വേണ്ട എന്നു തീരുമാനിക്കാന്‍. ഈ അവസാനഘട്ടത്തില്‍ മറ്റൊരു നിര്‍വാഹവുമില്ലാതെ തീരുമാനമെടുക്കുന്ന വീടുകളിലേക്കല്ല വനിതാ കമ്മീഷന് അധ്യക്ഷയും അംഗങ്ങളും മാധ്യമപ്രവര്‍ത്തകരെയും കൂട്ടി ആഘോഷമായി അഭിനന്ദിക്കാന്‍ ചെല്ലേണ്ടതും. വിവാഹാലോചന നടക്കുന്ന ഘട്ടത്തില്‍ത്തന്നെ പെണ്‍കുട്ടിക്ക് തന്റെ ഡിമാന്‍ഡുകള്‍ മുന്നോട്ടു വെക്കാന്‍ കഴിയണം. സ്വന്തം ആത്മസത്ത അന്വേഷണവിധേയമാക്കാനുള്ള വിവേകം ഉണ്ടാവുകയാണ് പ്രധാനം. അപ്പോള്‍ പിന്നെ മറ്റൊന്നും പ്രതിബന്ധങ്ങളല്ല.
മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളിലും തുണിക്കടകളിലും ഇന്ന് വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ഉത്സാഹത്തോടെ പണിയെടുക്കുന്നു. അവര്‍ക്കറിയാം ജീവിതത്തിന്റെ ഗൗരവവും സ്വന്തമായി വരുമാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും. വിവാഹാലോചനയുമായി വന്ന ഒരു പയ്യന്റെ വീട്ടുകാരോട്, 'വിദ്യാഭ്യാസലോണ്‍ എടുത്തിട്ടാണോ അവന്റെ പഠനം നടത്തിയിരിക്കുന്നത് എന്നറിഞ്ഞിട്ടുവേണം കല്യാണം നടത്താന്‍' എന്നു പറഞ്ഞ പെണ്‍കുട്ടി, അവളുടെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൊണ്ട് എന്നെ അമ്പരപ്പിച്ചുകളഞ്ഞു. കാലം മാറുകയാണ്. ജീവിതത്തില്‍ ഉറച്ചുനില്‍ക്കുന്ന കണ്ണുകളുണ്ട് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. അത് രക്ഷിതാക്കളും തിരിച്ചറിയണം. പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ മതിയാകൂ. ഇബ്സന്റെ പാവക്കൂടിലെ നോറ ബൗദ്ധികവും മാനസികവും ആയി പ്രായപൂര്‍ത്തിയായി എന്നു തിരിച്ചറിയുന്ന നിമിഷത്തിലാണ് വീടുവിട്ടിറങ്ങുന്നത്. വീടിനകത്തേക്കു കയറുന്ന കാലത്ത് തനിക്ക് ഈ വിവേകം ഉണ്ടായിരുന്നെങ്കില്‍ അയാളുടെ വ്യവസ്ഥകള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും ഇങ്ങനെ വഴങ്ങിക്കൊടുക്കേണ്ടി വരില്ലായിരുന്നു എന്ന് അവള് തിരിച്ചറിയുന്നുമുണ്ട്. എല്ലാ മനുഷ്യര്‍ക്കും എന്നെങ്കിലും പ്രായപൂര്‍ത്തി ആകാതെ പറ്റില്ല. സമാധാനപൂര്‍ണവും സന്തോഷകരവുമായ ജീവിതത്തിനും വ്യക്തിത്വത്തിന്റെ പൂര്ണവളര്ച്ചയ്ക്കും തടസ്സംനില്ക്കുന്ന അനാചാരങ്ങളും ചടങ്ങുകളും എല്ലാം വഞ്ചനയും പൊളിയും ആണെന്ന് അന്നേ തിരിച്ചറിയൂ. സാമൂഹികപരിഷ്കരണനിയമങ്ങള്കൊണ്ട് ആശ്വാസം കൊടുക്കാന്‍ കഴിയാത്ത പല പ്രശ്നങ്ങള്‍ക്കും അപ്പോള്‍ സ്വയം പരിഹാരം കണ്ടെത്താന്‍ കഴിയും.
ലൂയി ബുനുവേല്‍ എഴുതിയ 'സഭ്യമായ കഥ'യുടെ അസഭ്യമായ അനുബന്ധം. 'ഒരു അസഭ്യമായ കഥ.'
കുഞ്ഞുമേരിയെ സംബന്ധിച്ച് നിര്‍ണായകമായ ആ സമയം വന്നപ്പോള്‍, അവളുടെ അമ്മയ്ക്കും കാര്മെന്സീത്തയുടെ അമ്മ ചെയ്തതുപോലെ ചെയ്യാന്‍ ആഗ്രഹമുണ്ടായി. കണ്ണുകള്‍ക്കു താഴേ കറുപ്പു പടര്‍ന്ന്, അവള് വിളറുന്നത് കണ്ടപ്പോള്‍, അമ്മ അവള്‍ക്ക് ചുവന്ന റോസാപ്പൂക്കളുടെ ഒരു ചെണ്ട് കൊടുത്തു. പക്ഷേ, കാര്മെന്സീത്തയെപ്പോലെ അങ്ങനെ അടങ്ങിയിരിക്കുന്ന പ്രകൃതമായിരുന്നില്ല മേരിക്കൊച്ചിന്റേത്. അവള് ജനാല തുറന്ന്, പൂച്ചെണ്ടെടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ട്, ഋതുവാകുവാന്‍ തുടങ്ങി.
(മാതൃഭൂമി ആഴ്ചപ്പതിപ്പ് സപ്തംബര്‍ 6, 2012)